ഹിതങ്ങൾക്ക് വഴിപ്പെട്ട
യാത്രകളോരോന്നും

ഇന്നത്തെയീ പകലിനൊപ്പം
ചത്തൊടുങ്ങുന്ന
പുഴകളെല്ലാം കൂടിച്ചേർന്ന്
ഒരു മലയാകും.
മലമുകളിലൊരു
വയസ്സൻ കൊക്ക്
കാടു വളർത്താൻ
ആദ്യം താടി വളർത്തും.
പിന്നെ കവിതകൾ ചൊല്ലും.
ചൊൽപേച്ചും സ്വയം പേച്ചും
ഇല്ലാത്ത ചിലർ,
കവിപ്പേച്ചിലില്ലാത്ത
അതിർത്തികൾക്കപ്പുറവും
ഇപ്പുറവുമിരുന്ന്
വേലിപ്പുടവക്കായ് പകിടയുരുട്ടും.
യമുനാപർവ്വമെന്നോ
നിളാമലയെന്നോ,
കാവേരിക്കുന്നെന്നൊ,
കല്ലായി കൊടുമുടിയെന്നൊ
നിങ്ങളതിനെ ചൊല്ലിവിളിക്കും.
പക്ഷെ...,
പേരല്ല പ്രശ്നം.
അതിന്റെ പേരോർത്തല്ല
എന്റെ ചങ്കിടിക്കുന്നത്.
എന്റെ പഴങ്കഥകൾ
കേട്ട് കേട്ട്
പുഴക്കഥകളിലെ
പുഴമീൻ രുചിപുരാണം
കേട്ട് കേട്ട്
പുഴമീൻ തിന്നാനെങ്കിലും
കൊതിയെടുത്ത നമ്മുടെ മക്കൾ;
ആ മലയുടെ മൂട്ടിൽ
തീ കൊളുത്തി,
മലവെട്ടി,
കല്ലുരുക്കി,
വീണ്ടും പുഴയൊഴുക്കാൻ
സേർച്ച് എഞ്ചിനുകളിൽ
പരതിക്കുഴയുന്ന
കാഴ്ചയാണ്
എന്നെ കുഴക്കുന്ന പ്രശ്നം.
നീരൊഴുക്കറിഞ്ഞിട്ടില്ലാത്ത
ആ തലമുറ മക്കൾ
മലങ്കണ്ണീരിന്റെയറ്റത്ത്
എനിക്ക്
ഖബറൊരുക്കുന്ന
കാഴ്ച്ചയാണെന്റെ പ്രശ്നം.
ചുട്ടുപഴുത്ത മലഞ്ചെരുവിൽ
വേലിപ്പത്തലിന്റെ
വീതംവെപ്പിനായ്
പിന്നെയും പിന്നെയും വെടിയൊച്ചകൾ
മുഴങ്ങുമല്ലോയെന്നതാണ്
തുരുമ്പിച്ചയൊരു
ചൂണ്ടക്കൊളുത്തിൽ കുരുങ്ങി
പുഴക്കരയിലിരുന്ന്
വരണ്ടു പിടയുന്നയെന്റെ
ചിന്തകളെ കറുപ്പിക്കുന്നത്.
കഴിയുമെങ്കിൽ,
ശവപ്പറമ്പുകളെല്ലാം
ഉഴുതുമറിക്കണം.
ചെമ്പട്ടു പുതപ്പിച്ചതും,
മൂന്നുമുഴം വെള്ള പുതപ്പിച്ചതിനേയും,
ശവപ്പെട്ടിയിലുറങ്ങുന്നതിനേയും
തിരഞ്ഞു പിടിക്കണം.
തീനാളങ്ങളിൽ നിന്നും
എല്ലിൻ തുണ്ടുകളെടുത്ത് മാറ്റണം.
എന്നിട്ട്
എല്ലാത്തിനേയും
മോചിപ്പിക്കണം.
ഒസിയത്തുകളിൽ പറഞ്ഞിട്ടില്ലാത്ത
ആത്മാവുകളുടെ മോചനം.
ഓർമ്മയിൽ,
മോക്ഷം കാത്തു കിടക്കുന്നു
കുറേ മുഖങ്ങൾ.
പതിനഞ്ചു കൊല്ലം മുൻപ്
തെരുവുപട്ടിയോടൊപ്പം
മരിച്ചു വീണ
ഒരു മാർവാടിയുടെ മുഖം,
പിന്നെയൊരു ഭ്രാന്തൻ ശങ്കരൻ,
പൊലീസിനൊപ്പം
കോളറിലെ അഡ്രസ്സ് തിരഞ്ഞുപോയ
ഏതൊ ഒരു വഴിയാത്രക്കാരൻ,
കള്ളിമുള്ളുകൾക്കിടയിൽ കിടന്ന
പാതിയുടുപ്പില്ലാത്തയൊരു പെണ്ണ്,
ഇന്നലെയീ തെരുവിൽ
ആർത്തലച്ചു വന്ന ആമ്പുലൻസിൽ
കയറ്റിവിട്ട സായിപ്പച്ചായൻ,
പിന്നെയും ഒരുപാട് മുഖങ്ങൾ..!
എല്ലാ ആത്മാക്കളെയും മോചിപ്പിക്കണം.
ഒസിയത്തുകളിൽ പറഞ്ഞിട്ടില്ലാത്ത
മോചനങ്ങൾ....മോക്ഷങ്ങൾ...!!!
ശേഷം,
കോടാനുകോടി
പ്രേതങ്ങളെ മോചിപ്പിച്ചൊഴുക്കിയിട്ടും
മോക്ഷമില്ലാത്ത
ഗംഗയുടെ തീരത്ത്
“മോചനം” എന്ന പേരിൽ
ഞാനൊരു മാടക്കട തുടങ്ങും.
പീടികത്തിണ്ണയിൽ,
സെക്കന്റ് ഹാൻഡ് ശവപ്പെട്ടികളും,
വെള്ളയും, കറുപ്പും,
പിന്നെ ചെഞ്ചുകപ്പുള്ള
തുണിക്കഷണങ്ങളും
പാതി കത്തിയ അഗർബത്തി തുണ്ടുകളും
കരിഞ്ഞു തീർന്നിട്ടില്ലാത്ത
വിറകുകൊള്ളികളും
നിരത്തിവെക്കും.
മോക്ഷമില്ലാതാവുന്നവർക്കായി
ഒരു മോചനശാല.
ഞാനവിടെയുണ്ടാവും
മറ്റൊരു ദിക്കിൽ നിന്നും
ഒരുത്തനോ
ഒരുത്തിയോ എത്തി
എന്റെയാത്മാവു മോചിപ്പിക്കും വരെ
ആ പീടികച്ചായ്പ്പിൽ ഞാനുണ്ടാവും.




