എന്റെ അക്ഷര ലോകത്തേക്ക്‌ സ്വാഗതം..... !!!

കിനാവുകളുടെ പെരുമഴയും, നോവിന്റെ നീർ‍ക്കുടങ്ങളും, ആനന്ദത്തിന്റെ ആർ‍പ്പുവിളികളും ഇവിടെ നിങ്ങളെ തേടിയെത്തിയേക്കാം...

എന്റെ മിഴിത്തുമ്പിലുതിർ‍ന്ന പാതിപൊള്ളിയ അക്ഷരങ്ങളിലൂടെ...

"കവിത കഥ തന്നെയാണ്. 'കഥയമമ... കഥയമമ' എന്ന് തുഞ്ചത്തെഴുത്തച്ഛന്‍ എഴുതി. കവിതകളിലൂടെയാണ് ഏറ്റവും നല്ല കഥകള്‍ വന്നത്. ഇപ്പോഴുള്ള കവിതകള്‍ സിനിമയിലെ എഡിറ്റിങ് പോലെയാണ്. കഥയ്ക്ക് പ്രചാരം ലഭിച്ചത് കവിതയിലൂടെയാണ്. സംഗീതമാണ് കഥ. രണ്ടിനും വേര്‍തിരിവില്ല -- പുനത്തില്‍ കുഞ്ഞബ്ദുള്ള~~~~~~~"ബാഹ്യവസ്തുക്കളെ പ്രാപ്തമാക്കുന്നതുകൊണ്ട് ആരും മഹാനായിത്തീരുകയില്ല. അതുപോലെ പുറമേനിന്ന് കിട്ടുന്ന അറിവുകൊണ്ട് ആര്‍ക്കും ജ്ഞാനം നേടാന്‍ കഴിയുന്നതുമല്ല. എനിക്കും നിങ്ങള്‍ക്കും എല്ലാവര്‍ക്കും ഒരേയൊരു മാര്‍ഗം മാത്രമേയുള്ളൂ-സ്വയത്തെ അറിയുക -- ഓഷോ" ~~~~~~ "ഒരു തെറ്റായ ഫ്രെയിം ഒരു തെറ്റായ കാഴ്ചയാണ്. അതു തിരുത്തിയേ പറ്റു. അത് അത്രയും cruel ആണ്. അത്രയും കൃത്യവും ആണ് --എം.എന്‍ വിജയന്‍" ~~~~~~~~~~~~ “യുദ്ധം അവസാനിക്കാൻ വേണ്ടി ഇന്നത്തെ എല്ലാ രാഷ്ട്രീയ നായകന്മാർക്കും, എല്ലാ മത പ്രതിനിധികൾക്കും, എല്ലാ ചിന്തകന്മാർക്കും, എല്ലാ പട്ടാളക്കാർക്കും, ഭൂമിയിലുള്ള ഓരോ സ്ത്രീ-പുരുഷന്മാർക്കും ഭയങ്കര ചൊറിച്ചിലും കടിയുമുള്ള നല്ല വരട്ടു ചൊറി വരണം. -- വൈക്കം മുഹമ്മദ് ബഷീർ” ~~~~~~~~~~~~ "പുരാണകഥകളും മിത്തുകളും കടങ്കഥകളും കവിതയിലുപയോഗിച്ചതുകൊണ്ട് കവിത മിത്തായിക്കൊള്ളണമെന്നില്ല. അഗാധവും അര്‍ത്ഥവത്തുമായ ഒരനുഭവ യാഥാര്‍ത്ഥ്യത്തിലെത്താന്‍ കഴിഞ്ഞാല്‍ ചിലപ്പോള്‍ ഒരു മിത്തുണ്ടായി എന്നുവരാം. മിത്തുണ്ടാക്കാന്‍ വേണ്ടി കവിത എഴുതിയാല്‍ മിത്തുണ്ടാവില്ല; കവിതയുമുണ്ടാവില്ല. ഒരു നഷ്ടക്കച്ചവടം മാത്രമായിത്തീരും" -- എന്‍ . എന്‍. കക്കാട് ~~~~~~~~~~~~ "ഒരു കലാകാരന്‍ ജീവിതം പിഴിഞ്ഞുപിഴിഞ്ഞ് ഇത്തിരി കണ്ണീരും ഇത്തിരി കിനാവും ചേര്‍ത്ത് വാക്കിന്‍കൂടില്‍ വായനക്കാരന് നല്‍കുകയാണ്. വായനക്കാരന് ചെയ്യാനുള്ളത് ഇത്രമാത്രം. വൃഥയുടെ ഒരു കമ്പ് മനസ്സില്‍നിന്ന് ഊരിയെടുത്ത് ആ വാക്കിന്‍കൂടില്‍ നിന്ന് ഇത്തരി തീ കൊളുത്തുക" --പി.കെ.പാറക്കടവ് ~~~~~~~~~~~~"തോടുടഞ്ഞ്‌ ഒരു കോഴിക്കുഞ്ഞ്‌ പുറത്തു വരും പോലെ, വിത്തു പൊട്ടി ഈരില വിരിയും പോലെ, ഒരു കവിത പിറക്കുന്നു. അത്‌ ആത്മാവില്‍ നിന്ന്‌ താളിലേക്ക്‌ പറിച്ചുവെക്കുന്നതിന്റെ വേദന കവി മാത്രമറിയുന്നു. കവിത മനസ്സിലിരുന്നു മൂക്കുന്നു, വിങ്ങിപ്പൊട്ടുന്നു. സ്വന്തം രൂപം തേടുന്നു. പിറന്നു കഴിഞ്ഞാലുള്ള സുഖാലസ്യവും കവി മാത്രമറിയുന്നു. കവിത എന്റെ സ്വപ്നമാണ്‌. യാഥാര്‍ത്ഥ്യമേല്‍പ്പിക്കുന്ന മുറിവുകളുടെ വേദന ശമിപ്പിക്കുന്ന സ്വപ്നം.കവിത എന്റെ ഓര്‍മ്മയാണ്‌. മരണത്തെ വെല്ലുന്ന ഓര്‍മ്മ. കവിത സ്നേഹമാണ്‌. ഏതു ദുരന്തത്തേയും ഒഴിവാക്കാനുള്ള ഔഷധമായ സ്നേഹം. കവി സ്നേഹത്തെ സ്നേഹിക്കുന്നു" --ഒ.എന്‍.വി *****

മഴ പ്രതീക്ഷയാണ്‌....!!!


ഇവിടെ...,
തളിരണിയുന്ന
കനവുകളിലൂടെയൂര്‍ന്നിറങ്ങുന്നത്‌
മഴത്തുള്ളികളല്ല...
രാത്രിയുടെ യാമങ്ങളില്‍ വിങ്ങിപ്പൊട്ടുന്ന
എന്റെ ഗ്രിഹാതുരത്വത്തിന്റെ
പൊട്ടിയ കണ്ണികളാണ്‌.
എനിക്കന്ന്യമായിക്കൊണ്ടിരിക്കുന്ന
എന്റെ മണ്ണിന്റെ
ര്‍മച്ചങ്ങലയുടെ കണ്ണികള്‍....
 
അവിടെ...,
തളിരണിയാന്‍ വെമ്പുന്ന
കനവുകളിലൂടൂര്‍ന്നിറങ്ങുന്നത്‌
മഴത്തുള്ളികളല്ല...
മറ്റൊരു രാത്രിയുടെ യാമങ്ങളില്‍
വീശിയടിച്ച കൊടുങ്കാറ്റില്‍
തകര്‍ന്നടിഞ്ഞ മേല്‍ക്കൂരയില്ലാത്ത വീടിനകത്ത്‌
കണ്ണീരുപോലും അന്യമാവുന്ന
നിലവിളികള്‍ക്കൊടുക്കത്തെ
തേങ്ങലുകളും നെടുവീര്‍പ്പുകളും ചേര്‍ന്ന
നാശത്തിന്റെ താളാത്മകതയാണ്‌.

ഇവിടെ...,
മഴ അരിച്ചെത്തുന്നത്‌
എന്റെ പ്രതീക്ഷകളിലേക്കാണ്‌.
വഴിവക്കില്‍ വല്ലപ്പോഴും തെളിയുന്ന
നനഞ്ഞ പച്ചപ്പിലൂടെ...
എന്തൊക്കയൊ ഓര്‍മിപ്പിച്ച്‌കൊണ്ടെന്റെ
ചില്ലുജാലകത്തിനപ്പുറത്ത്‌ തെളിയുന്ന
നേര്‍ത്ത നീര്‍ച്ചാലുകളിലൂടെ
പുതുമഴയുടെ മണം പോലെ....
അതെ.. ഇവിടെ മഴ പ്രതീക്ഷയാണ്‌...

അവിടെ...,
മഴ കടകള്‍ പുഴക്കിയെറിഞ്ഞെത്തുന്നതും
പ്രതീക്ഷകളിലേക്കാണ്‌...
നാശത്തിന്റെ കുത്തൊഴുക്കുകള്‍
നേര്‍ത്തില്ലാതാവുമ്പോള്
‍തെളിഞ്ഞു വരുന്ന പ്രതീക്ഷയുടെ
കൈവഴികളിലൂടെ.
ഒരു രാത്രിമഴ പോലെ.
അതെ മഴ പ്രതീക്ഷയാണ്‌..
അങ്ങനെ തന്നെയാവട്ടെ....
യാഥാര്‍ത്യമാവുന്ന പ്രതീക്ഷകള്‍....
മഴ പ്രതീക്ഷയാണ്‌....!!!

---ഷഹീര്‍.കെ.കെ.യു