എന്റെ അക്ഷര ലോകത്തേക്ക്‌ സ്വാഗതം..... !!!

കിനാവുകളുടെ പെരുമഴയും, നോവിന്റെ നീർ‍ക്കുടങ്ങളും, ആനന്ദത്തിന്റെ ആർ‍പ്പുവിളികളും ഇവിടെ നിങ്ങളെ തേടിയെത്തിയേക്കാം...

എന്റെ മിഴിത്തുമ്പിലുതിർ‍ന്ന പാതിപൊള്ളിയ അക്ഷരങ്ങളിലൂടെ...

"കവിത കഥ തന്നെയാണ്. 'കഥയമമ... കഥയമമ' എന്ന് തുഞ്ചത്തെഴുത്തച്ഛന്‍ എഴുതി. കവിതകളിലൂടെയാണ് ഏറ്റവും നല്ല കഥകള്‍ വന്നത്. ഇപ്പോഴുള്ള കവിതകള്‍ സിനിമയിലെ എഡിറ്റിങ് പോലെയാണ്. കഥയ്ക്ക് പ്രചാരം ലഭിച്ചത് കവിതയിലൂടെയാണ്. സംഗീതമാണ് കഥ. രണ്ടിനും വേര്‍തിരിവില്ല -- പുനത്തില്‍ കുഞ്ഞബ്ദുള്ള~~~~~~~"ബാഹ്യവസ്തുക്കളെ പ്രാപ്തമാക്കുന്നതുകൊണ്ട് ആരും മഹാനായിത്തീരുകയില്ല. അതുപോലെ പുറമേനിന്ന് കിട്ടുന്ന അറിവുകൊണ്ട് ആര്‍ക്കും ജ്ഞാനം നേടാന്‍ കഴിയുന്നതുമല്ല. എനിക്കും നിങ്ങള്‍ക്കും എല്ലാവര്‍ക്കും ഒരേയൊരു മാര്‍ഗം മാത്രമേയുള്ളൂ-സ്വയത്തെ അറിയുക -- ഓഷോ" ~~~~~~ "ഒരു തെറ്റായ ഫ്രെയിം ഒരു തെറ്റായ കാഴ്ചയാണ്. അതു തിരുത്തിയേ പറ്റു. അത് അത്രയും cruel ആണ്. അത്രയും കൃത്യവും ആണ് --എം.എന്‍ വിജയന്‍" ~~~~~~~~~~~~ “യുദ്ധം അവസാനിക്കാൻ വേണ്ടി ഇന്നത്തെ എല്ലാ രാഷ്ട്രീയ നായകന്മാർക്കും, എല്ലാ മത പ്രതിനിധികൾക്കും, എല്ലാ ചിന്തകന്മാർക്കും, എല്ലാ പട്ടാളക്കാർക്കും, ഭൂമിയിലുള്ള ഓരോ സ്ത്രീ-പുരുഷന്മാർക്കും ഭയങ്കര ചൊറിച്ചിലും കടിയുമുള്ള നല്ല വരട്ടു ചൊറി വരണം. -- വൈക്കം മുഹമ്മദ് ബഷീർ” ~~~~~~~~~~~~ "പുരാണകഥകളും മിത്തുകളും കടങ്കഥകളും കവിതയിലുപയോഗിച്ചതുകൊണ്ട് കവിത മിത്തായിക്കൊള്ളണമെന്നില്ല. അഗാധവും അര്‍ത്ഥവത്തുമായ ഒരനുഭവ യാഥാര്‍ത്ഥ്യത്തിലെത്താന്‍ കഴിഞ്ഞാല്‍ ചിലപ്പോള്‍ ഒരു മിത്തുണ്ടായി എന്നുവരാം. മിത്തുണ്ടാക്കാന്‍ വേണ്ടി കവിത എഴുതിയാല്‍ മിത്തുണ്ടാവില്ല; കവിതയുമുണ്ടാവില്ല. ഒരു നഷ്ടക്കച്ചവടം മാത്രമായിത്തീരും" -- എന്‍ . എന്‍. കക്കാട് ~~~~~~~~~~~~ "ഒരു കലാകാരന്‍ ജീവിതം പിഴിഞ്ഞുപിഴിഞ്ഞ് ഇത്തിരി കണ്ണീരും ഇത്തിരി കിനാവും ചേര്‍ത്ത് വാക്കിന്‍കൂടില്‍ വായനക്കാരന് നല്‍കുകയാണ്. വായനക്കാരന് ചെയ്യാനുള്ളത് ഇത്രമാത്രം. വൃഥയുടെ ഒരു കമ്പ് മനസ്സില്‍നിന്ന് ഊരിയെടുത്ത് ആ വാക്കിന്‍കൂടില്‍ നിന്ന് ഇത്തരി തീ കൊളുത്തുക" --പി.കെ.പാറക്കടവ് ~~~~~~~~~~~~"തോടുടഞ്ഞ്‌ ഒരു കോഴിക്കുഞ്ഞ്‌ പുറത്തു വരും പോലെ, വിത്തു പൊട്ടി ഈരില വിരിയും പോലെ, ഒരു കവിത പിറക്കുന്നു. അത്‌ ആത്മാവില്‍ നിന്ന്‌ താളിലേക്ക്‌ പറിച്ചുവെക്കുന്നതിന്റെ വേദന കവി മാത്രമറിയുന്നു. കവിത മനസ്സിലിരുന്നു മൂക്കുന്നു, വിങ്ങിപ്പൊട്ടുന്നു. സ്വന്തം രൂപം തേടുന്നു. പിറന്നു കഴിഞ്ഞാലുള്ള സുഖാലസ്യവും കവി മാത്രമറിയുന്നു. കവിത എന്റെ സ്വപ്നമാണ്‌. യാഥാര്‍ത്ഥ്യമേല്‍പ്പിക്കുന്ന മുറിവുകളുടെ വേദന ശമിപ്പിക്കുന്ന സ്വപ്നം.കവിത എന്റെ ഓര്‍മ്മയാണ്‌. മരണത്തെ വെല്ലുന്ന ഓര്‍മ്മ. കവിത സ്നേഹമാണ്‌. ഏതു ദുരന്തത്തേയും ഒഴിവാക്കാനുള്ള ഔഷധമായ സ്നേഹം. കവി സ്നേഹത്തെ സ്നേഹിക്കുന്നു" --ഒ.എന്‍.വി *****

മഴ പ്രതീക്ഷയാണ്‌....!!!


ഇവിടെ...,
തളിരണിയുന്ന
കനവുകളിലൂടെയൂര്‍ന്നിറങ്ങുന്നത്‌
മഴത്തുള്ളികളല്ല...
രാത്രിയുടെ യാമങ്ങളില്‍ വിങ്ങിപ്പൊട്ടുന്ന
എന്റെ ഗ്രിഹാതുരത്വത്തിന്റെ
പൊട്ടിയ കണ്ണികളാണ്‌.
എനിക്കന്ന്യമായിക്കൊണ്ടിരിക്കുന്ന
എന്റെ മണ്ണിന്റെ
ര്‍മച്ചങ്ങലയുടെ കണ്ണികള്‍....
 
അവിടെ...,
തളിരണിയാന്‍ വെമ്പുന്ന
കനവുകളിലൂടൂര്‍ന്നിറങ്ങുന്നത്‌
മഴത്തുള്ളികളല്ല...
മറ്റൊരു രാത്രിയുടെ യാമങ്ങളില്‍
വീശിയടിച്ച കൊടുങ്കാറ്റില്‍
തകര്‍ന്നടിഞ്ഞ മേല്‍ക്കൂരയില്ലാത്ത വീടിനകത്ത്‌
കണ്ണീരുപോലും അന്യമാവുന്ന
നിലവിളികള്‍ക്കൊടുക്കത്തെ
തേങ്ങലുകളും നെടുവീര്‍പ്പുകളും ചേര്‍ന്ന
നാശത്തിന്റെ താളാത്മകതയാണ്‌.

ഇവിടെ...,
മഴ അരിച്ചെത്തുന്നത്‌
എന്റെ പ്രതീക്ഷകളിലേക്കാണ്‌.
വഴിവക്കില്‍ വല്ലപ്പോഴും തെളിയുന്ന
നനഞ്ഞ പച്ചപ്പിലൂടെ...
എന്തൊക്കയൊ ഓര്‍മിപ്പിച്ച്‌കൊണ്ടെന്റെ
ചില്ലുജാലകത്തിനപ്പുറത്ത്‌ തെളിയുന്ന
നേര്‍ത്ത നീര്‍ച്ചാലുകളിലൂടെ
പുതുമഴയുടെ മണം പോലെ....
അതെ.. ഇവിടെ മഴ പ്രതീക്ഷയാണ്‌...

അവിടെ...,
മഴ കടകള്‍ പുഴക്കിയെറിഞ്ഞെത്തുന്നതും
പ്രതീക്ഷകളിലേക്കാണ്‌...
നാശത്തിന്റെ കുത്തൊഴുക്കുകള്‍
നേര്‍ത്തില്ലാതാവുമ്പോള്
‍തെളിഞ്ഞു വരുന്ന പ്രതീക്ഷയുടെ
കൈവഴികളിലൂടെ.
ഒരു രാത്രിമഴ പോലെ.
അതെ മഴ പ്രതീക്ഷയാണ്‌..
അങ്ങനെ തന്നെയാവട്ടെ....
യാഥാര്‍ത്യമാവുന്ന പ്രതീക്ഷകള്‍....
മഴ പ്രതീക്ഷയാണ്‌....!!!

---ഷഹീര്‍.കെ.കെ.യു

ഓര്‍മ്മപ്പെടുത്തലുകള്‍...!!!


ഓരോ പുലരിയും അവന്‌
ദൈവത്തിന്റെ ഓര്‍മ്മപ്പെടുത്തലുകളാണ്‌.
രാത്രികളുടെ ഗര്‍ഭമുഖത്തുടക്കി നിന്ന
അവന്റെ ചിന്തകളുടെ പിറവിക്ക്‌
ആക്കം കൂട്ടാനായി പുകച്ചു തീര്‍ത്ത
സിഗരറ്റു കുറ്റികളവനു നല്‍കിയ
കാന്‍സറിനെയും പുണര്‍ന്ന്,
ആശുപത്രിക്കിടക്കിയില്‍
ഈ വെള്ളച്ചുമരും നോക്കികിടക്കുന്നയവന്‌
എഴുതിത്തീര്‍ക്കാനുള്ള വരികളെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തല്‍....
പിറവി കാത്തു കിടക്കുന്ന മറ്റൊരു സൃഷ്ടിയുടെ
ആദ്യ കരച്ചിലിനെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലുകള്‍...!!!


ഷഹീര്‍.കെ.കെ.യു

പേറ്റന്റ്‌


ആത്മാവില്‍ നിന്നും പരമാത്മാവിലേക്കുള്ള ദൂരം
അടിക്കോലില്‍ അളന്നെടുക്കുമ്പോള്
‍പരേതന്റെ നിലച്ച നാഡികള്‍ക്കിടയില്‍,
രണ്ടു തുള്ളി രാസവസ്തു മാത്രം ചത്തിരുന്നില്ല.
വിളകളില്ലാതെ ഉണങ്ങിയ പരേതന്റെ പാടത്തെ മണ്ണിനെ
അത്‌ ആര്‍ത്തിയോടെ കാത്തിരുന്നു..!
പിണ്ഡച്ചോറിന്‌ ഒരുരുള തികക്കാതെ
കൈവിരലില്‍ നിന്നും തെന്നിത്തെറിച്ച
ചോറുവറ്റുകള്‍ എല്ലാരോടുമായി മൊഴിഞ്ഞു...
"സായിപ്പു പേറ്റന്റെടുത്ത ഞങ്ങള്‍ക്കിതൊന്നും ശീലമില്ല".

ഉപോല്‍പ്പന്നത്തിന്നു വരെ പേറ്റന്റിട്ടവര്
‍ജന്മശിഷ്‌ടങ്ങളുടെ കണക്കെടുപ്പിനൊടുക്കം
ഒന്നര ഔണ്‍സ്‌ കുപ്പിവെള്ളത്തിലൊഴുക്കി
പേറ്റന്റിടാത്ത ശേഷക്രിയകളെ...

എന്നിട്ട്‌,
പറന്നെത്തിയ ബലിക്കാകളില്
‍പേറ്റന്റിന്റെ കറുപ്പുടുത്ത കാവതിക്കാക്കകളോടായിപ്പറഞ്ഞു...
പടിഞ്ഞാറന്‍ ചക്രവാളത്തിലേക്കാണ്‌ യാത്രയെങ്കില്‍ മാത്രം
ഈ പിണ്ഡച്ചോറില്‍ കൊക്കുരുമ്മുക....

കുറച്ചകലെ...
ചോരയില്‍ കുതിര്‍ന്ന്, വേദനയില്‍ പുളയുന്ന
ഒരു ഗര്‍ഭമുഖത്തു നിന്നും ഒരു മാംസപ്പിണ്ഡം കൂടെ
പേറ്റന്റു ചെയ്യപ്പെട്ടു കഴിഞ്ഞ ജന്മത്തിലേക്കു വഴുതി വീണു....
ഷഹീര്‍.കെ.കെ.യു.

ഭ്രാന്തന്‍....(നീയോ..ഞാനോ.....???)



സര്‍ക്കാരു മതിലെന്റെയീ കൊച്ചുകോണില്‍
ഭ്രാന്താ...നീ വരച്ചിടുന്നതെന്തിങ്ങനെ?
സമരനോട്ടീസുകാര്‍ പണ്ടേ നശിപ്പിച്ചതല്ലെ
കാവി പൂശിപ്പായലരിച്ചയീ ചുമരിനെ...?

നിന്റെ കൈവെള്ളയില്‍ ഞെരിഞ്ഞ പച്ചിലകള്‍
തീര്‍ക്കുന്നത്‌ ഒരു യുഗത്തിന്റെ നഷ്‌ടഹരിതമോ?
കരിക്കട്ട തന്‍ മാറില്‍ തുപ്പലിട്ടു നീയുരക്കുന്നത്‌
വെള്ളമില്ലാത്തൊരു നാളെയുടെ നാഭിയിലോ?
ചോക്കിന്റെ ചുണ്ടിലെ ചുകപ്പിലുദിക്കുന്നത്‌
അക്ഷരമില്ലാത്ത നൂറു കുഞ്ഞു പുലരികളൊ?

കണ്ണിമക്കാതെ നോക്കി നില്‍ക്കുന്നു കാണികള്‍,
മാന്യന്മാര്‍-വെള്ളയുടുത്തവര്‍-ഭ്രാന്തില്ലാത്തവര്‍.
നിന്റെ കൈകളിലെ ചങ്ങല തേടുന്നൂ ചിലര്‍,
ചങ്ങലയിടാത്ത നിയമത്തെ പഴിക്കുന്നൂ ചിലര്‍.
ഒന്നുമുരിയാടാതെ നോക്കി നില്‍ക്കുന്നു ഞാനും
പുകയൊഴിഞ്ഞു കത്തുന്ന സിഗരറ്റുകുറ്റിയും.

തെല്ലുനേരം കൊണ്ടു പിറന്നതൊരുകൊച്ചു ചിത്രം
ഏഴുവര്‍ണ്ണങ്ങളും വിടര്‍ത്തി ചിരിക്കുന്ന ചിത്രം.
നിന്റെ ചിത്രത്തിലെ പുഴയിലെന്തേയിത്ര വെള്ളം?
നിന്റെ ചിത്രത്തിലെ കിളികള്‍ മാത്രമെങ്ങിനെ പാടുന്നു?
ആ മലയിടുക്കിലൊളിപ്പൊച്ചുവോ നീയാ ഭ്രാന്തന്‍ ചങ്ങല?
നട്ടുച്ചനേരത്തീ സര്‍ക്കാരു കാന്‍വാസില്‍
നീ പറിച്ചുവച്ചതെന്റെ നാടിന്റെയിന്നലെയൊ?
ഭ്രാന്തില്ലാത്തവര്‍ പട്ടയമിട്ടുമല്ലാതെയും പകുത്ത നാടിന്റെ
മരണം പോലുമന്യമാവുമിന്നലെയൊ?

ഭാണ്ഠമേറ്റി നീ നടക്കുന്നതെങ്ങോട്ടു സോദരാ..?
സ്വീകരിച്ചാലുമെന്റെയീ നാണയത്തുട്ടുകള്‍.
നിന്റെ കണ്ണില്‍ തെളിഞ്ഞതേതു വികാരമേ?
എന്റെ നെഞ്ചില്‍ പിടച്ചതേതു കാലന്‍കിളി?
നീ തട്ടിത്തെറിപ്പിച്ച നാണയത്തുട്ടുകള്‍
എന്റെ ബോധതന്ത്രികളെ പ്രകമ്പനം കൊള്ളിക്കുമ്പോള്‍
ഭ്രന്തനെന്നാരെ പിന്‍വിളിക്കുന്നു...
നിന്നെയോ..... അതോ എന്നെ തന്നെയോ....?

ഷഹീര്‍.കെ.കെ.യു.

എന്റെ വളപ്പൊട്ടുകള്‍....



തെന്നലേ..
നെഞ്ചോടടക്കിപ്പിടിച്ച തേങ്ങലോടെ
പണ്ടന്നു നാം ചൊല്ലിപ്പിരിഞ്ഞതാണ്‌.
മിഴിവഴിഞ്ഞൊഴുകിയ കണ്ണുനീര്‍ത്തുള്ളികള്‍ക്കൊപ്പം
നം സ്വപ്നങ്ങളും ഒഴുകിയൊലിച്ചിരിക്കണം.
ഞാനുമൊരു ചക്രവര്‍ത്തിയായിരുന്നെങ്കില്‍
മറ്റൊരു പ്രണയകുടീരം കൂടെ പിറന്നേനെ.
(വെറുതെ ഒരു വ്യാമോഹം)

പണ്ട്‌
ക്യാമ്പസ്സിന്റെ ഇടവഴികളൊന്നില്‍
ചിതറിത്തെറിച്ച വളപ്പൊട്ടുകളായൊരുന്നല്ലൊ
നമ്മുടെ പ്രണയത്തിന്റെ മൂക സാക്ഷികള്‍.
പൂര്‍ണത നഷ്ടപ്പെട്ട ചുവന്ന വളപ്പൊട്ടുകള്‍....
‍അതിനാല്‍ തന്നെയാവണം ഞാനവയെ കരുതലോടെ കാക്കുന്നതും.
ആരാരും കാണാതെ ഒരു കടലാസുപൊതിക്കുള്ളില്‍
‍അവയിരുന്ന് വിങ്ങുന്നത്‌ ഞാനിന്നുമറിയുന്നു.
"തകര്‍ന്നുടഞ്ഞ പ്രണയത്തിന്റെ വിങ്ങുന്ന സാക്ഷികള്‍"

അന്ന്
ഉറുമ്പ്‌ അന്നം ചേര്‍ക്കുന്ന പോലെ ഞാന്‍ കരുതി വെച്ചിരുന്ന
പ്രണയം മുഴുവനും നിനക്കര്‍പ്പിച്ചതാണ്‌.
നമ്മളതിനെ പങ്കിട്ടു രസിച്ചതുമാണ്‌.
പക്ഷെ കാലത്തിന്റെ ചുഴലികളൊന്നില്‍
‍എവിടെയോ വെച്ചു നമുക്കവയെ നഷ്ടപ്പെട്ടു.
അല്ലെങ്കില്‍, നമ്മള്‍ നഷ്ടപ്പെടുത്തി.

ലോകത്തെ ഒരോ പ്രണയകുടീരങ്ങളും
നഷ്ടപ്രണയത്തിന്റെ സാക്ഷികളാണല്ലൊ?
ഷേക്‌സ്പിയറിന്റെ കൃതികളും താജ്‌മഹാലും
പിന്നെ എന്റെയീ വളപ്പൊട്ടുകളും....

അതെ
ഈ വളപ്പൊട്ടുകള് ‍നമ്മുടെ നഷ്ടപ്രണയത്തിന്റെ ഓര്‍മ്മയാണ്‌.
മറ്റാര്‍ക്കും അറിവില്ലാത്ത ഒരു കൊച്ചു പ്രണയകുടീരം.
ഇനി അവയെ ഉപേക്ഷിക്കാന്‍ എനിക്കാവില്ല.
ആ കടലാസു പൊതിക്കുള്ളില്‍ അവയെന്നുമിങ്ങനെയുണ്ടാവും
നമ്മുടെ പ്രണയത്തിന്റെ വിങ്ങുന്ന ഓര്‍മകളും പേറിക്കൊണ്ട്‌...
എന്നും.... എന്റെ മരണം വരേക്കും....


ഷഹീര്‍.കെ.കെ.യു.

നിന്റെ മൗനം....


ഇന്നു നിന്റെയീ മൗനം എന്നെ നോക്കി പല്ലിളിക്കുന്നു.
പരിഹാസത്തോടെ...
തുരുമ്പെടുത്ത്‌ തുടങ്ങിയിരുന്ന മനസ്സിന്റെ കോണിലെങ്ങോ
കടലെടുപ്പു കാത്തിരുന്ന കിനാവുകള്‍ക്ക്‌
വര്‍ണ്ണച്ചിറകുകള്‍ നല്‍കിയതു നിന്റെ വാചാലതയായിരുന്നു.
വാക്കുകള്‍ പതിയിരുന്ന മനസ്സിന്റെ ഇടവഴികളില്‍
‍ഒരായിരം കൊലുസുകള്‍ കിലുക്കി നടന്നതും
അതിലൊരു മുത്തു അടര്‍ത്തിയൊളിപ്പിച്ചതും
നിന്റെ വാചാലതക്കു വേണ്ടിയായിരുന്നില്ലെ?

പക്ഷെ...
ഇന്നു നിന്റെയീ മൗനം എന്നെ നോക്കി പല്ലിളിക്കുന്നു.

മഴ...കടല്‍...കാട്‌...
നിന്റെ ഇഷ്‌ടങ്ങളില്‍ ഞാനെന്റെ ഇഷ്‌ടങ്ങള്‍ തേടിപ്പിടിച്ചതും
എന്റെ നിഴലിനെ പോലും
ചെത്തിമിനുക്കി കനം കുറച്ച്‌ സുന്ദരനാക്കിയതും...,
പറിച്ചു നീട്ടിയ പൂക്കള്‍ക്ക്‌
മരണത്തിന്റെ ഗന്ധമില്ലെന്നു വാശിപിടിച്ചതും...,
മിടിപ്പകലുന്ന ഹൃദയത്തിന്റെ കോണുകളില്‍
‍മിന്നിമറയുന്ന ഒരായിരം മിന്നല്‍പ്പിണരുകള്‍ക്കിടയില്‍
‍നീ നീട്ടിയ ആശയുടെ ഒരു കൊച്ചു തിരിനാളം പൊലിയാതിരിക്കാന്‍
‍എന്റെ വേരുപോലും പിഴുതെടുത്ത്‌ ഞാനിരുന്നതും...,
കഥയെന്തെന്നറിഞ്ഞിട്ടും....
ഒടുവില്‍ പേരുപോലും അന്യമാവുമെന്നറിഞ്ഞിട്ടും
ഈ വിഡ്ഡിവേഷം കെട്ടിയാടിയതും...,
എല്ലാം നിന്റെ വാചാലതക്കു വേണ്ടിമാത്രമായിരുന്നില്ലെ?

പക്ഷെ
ഇന്നു നിന്റെയീ മരണമൗനത്തിന്റെ കാല്‍ച്ചുവട്ടില്‍ ഞാന്‍ പിടയുന്നു...
ഇന്നു നിന്റെയീ മൗനം എന്നെ നോക്കി പല്ലിളിക്കുന്നു.!!???
---> ഷഹീര്‍.കെ.കെ.യു <<---

മഴ... മഴയാണെനിക്കെല്ലാം...!!!



ഇന്നു മഴ പെയ്തിറങ്ങുന്നത്‌
എന്റെ നെഞ്ചിനകത്താണ്‌.
മഴയെന്നു കേള്‍ക്കുമ്പോള്‍ കുളിരണിയാന്‍ തുടിക്കുന്നത്‌
എന്റെ ഗൃഹാതുരത്വമാണ്‌.
ഒരു തോരാത്ത കുളിര്‍ മഴയെന്നോണം
അമ്മയുടെ തലോടലുകള്‍ ഇന്നുമെന്നെ പിടിച്ചു നിര്‍ത്തുന്നു.

നഷ്‌ട്ടപ്പെട്ട എന്റെ പ്രണയം ആദ്യമായി പൂവിട്ടത്‌
മഴ പെയ്തു തോര്‍ന്ന ഒരു രാത്രിയിലായിരുന്നു.
ആ പ്രണയം എന്റെ മനസ്സിനകത്ത്‌
വെറുമൊരു മുഗ്‌ദ സ്വപ്നമാക്കി അവശേഷിപ്പിച്ച്‌
അവള്‍ കടന്നുപോയതും
മറ്റൊരു കൊടും മഴയത്തായിരുന്നു.

എല്ലാം വിട്ടെറിഞ്ഞ്‌

ഞാനെന്റെ അസ്തിത്വത്തിനോടു തന്നെ യാത്ര പറഞ്ഞതും
മറ്റൊരു തുലാമഴയത്തായിരുന്നു.

ഇന്നു ഞാനെന്റെ കുഞ്ഞു സ്വപ്നങ്ങളും
അപ്രസക്തങ്ങളായ സന്തോഷങ്ങളും
നെഞ്ചിന്‍ കൂടു പിളര്‍ത്തുന്ന വേദനകളും
എല്ലാം...എല്ലാമെല്ലാം പെയ്യിച്ചു തീര്‍ക്കുന്നതും
മറ്റൊരു മഴയത്താണ്‌.
നിങ്ങളാരും കാണാത്ത
നിങ്ങള്‍ക്കാര്‍ക്കും അറിയാത്ത,
എന്റെ ഉള്ളിന്റെ ഉള്ളില്‍
സര്‍വ്വസംഹാരിയായി പെയ്യുന്ന
എന്റെ കണ്ണീരിന്റെ നനവുള്ള പേമാരിയില്‍.....!!!



--->> ഷഹീര്‍.കെ.കെ.യു <<---

ഒറ്റക്കൊരു പെണ്‍കുട്ടി...



ഗുല്‍മോഹറിന്റെ താഴ്‌വരകളിലൊന്നിലേക്കുള്ള
യാത്രക്കിടയിലാണ്‌ ഞാനവളെ കണ്ടത്‌.
ബാക്കിവെച്ചു പോന്ന വരികളില്‍ വീണുടഞ്ഞ്‌
എന്റെ മനസ്സ്‌ മരവിക്കാന്‍ തുടങ്ങിയിരുന്നു.
പരുക്കന്‍ ഇലകളെ കുളിരണിയിച്ചൂര്‍ന്നു വീണ
മഞ്ഞു തുള്ളികള്‍ക്കിടയില്‍,
ഓര്‍മ്മയുടെ വഴിവരമ്പുകളിലുടക്കി
അവളിന്നുമെന്നെ കുളിരണിയിപ്പിക്കുന്നു.

തണുത്തു വിറങ്ങലിച്ച മൗനവും പേറി
വന്യമായ ഏകാന്തതയില്‍ നിന്നുമോടിയൊളിക്കാനെന്നപൊലെ
അവളാ താഴ്‌വരയില്‍ നിന്നതെന്തിനാവാം.

ചെറുതിലെന്റെ ഇടവഴികളില്‍
കൈ കോര്‍ത്തു നടന്നയെന്റെ കൂട്ടുകാരിയല്ലവള്‍,
ആഴമേറിയ ഒരു ദുസ്വപ്നത്തിനൊടുവില്‍
‍ഞാനവസാനിപ്പിച്ച ജീവിതത്തിനും
എന്നെ പുണരാനണഞ്ഞ മരണത്തിനുമിടക്കുള്ള
ഒരു കൊച്ചു പിടച്ചിലില്‍ നിന്നുമെന്നെ തിരിച്ചുവിളിച്ച
എന്റെ പ്രണയിനിയുമല്ലവള്‍.

നിഴലിച്ച ഓര്‍മകളുടെ പെരുമഴത്തീരത്തു നിന്നും
സ്മൃതികള്‍ ഓട്ട വീഴ്‌ത്തിയ എന്റെ തോണിയില്‍
‍കനവുകള്‍ നെയ്തു തളര്‍ന്ന കയ്യാല്‍ തുഴഞ്ഞകലുന്ന,
വാക്കുകള്‍ പോലും ഭാരമാവുന്നയെന്റെ
മനസ്സെന്തിനെന്നില്ലാതെ മന്ത്രിച്ചു.....ആരൊടെന്നില്ലാതെ
നീ ഒറ്റക്കല്ല.....ഞാനുണ്ട്‌...!!!!


കുറിപ്പ്‌ :നിറമറ്റ എന്റെ കനവുകളില്‍ മഴവില്ല് വിരിയിച്ച എന്റെ കൂട്ടുകാരിക്ക്‌ വേണ്ടി അവളുടെ ആവശ്യ പ്രകാരം എഴുതിയത്‌...


--->> ഷഹീര്‍ കെ.കെ.യു <<---

വീണ്ടും നമുക്കിരിക്കാം... നിനക്കു സമ്മതമെങ്കില്‍...!!!


ഏറുമാടച്ചോട്ടിലെ ഏകാന്തത
ഏറുപടക്കങ്ങളായി ഒടുങ്ങുമെങ്കില്‍,
വിറയാര്‍ന്ന വിരലുകള്‍
‍വിരഹം വിളിച്ചേകുമെങ്കില്‍,
മൃദുലേ..... സത്യം
വെറും മിഴിത്താരകളില്‍ കണ്ണും നട്ട്
‌നമുക്കിരിക്കാം....ഏറെനേരം.

കടലാസു പൂവിന്റെ സുഗന്ധം രസിക്കാം
അതിനെ പുണരാന്‍ വണ്ടിനെ വിളിക്കാം
കളവറിഞ്ഞു മടങ്ങാനൊരുങ്ങുന്ന
വണ്ടിനെ നോക്കി ആര്‍ത്തട്ടഹസിക്കാം
(നമ്മളും പ്രണയിക്കയാണ്‌...മറക്കരുത്‌)
മിഴിനീരില്‍ മഴവില്ല് വിരിയിച്ചെടുക്കാം,
പുഞ്ചിരികളില്‍ പൂവിന്നായുസ്സ്‌ നല്‍കാം,
ചൊല്ലാന്‍ നിനച്ചവ ചൊല്ലാതിരിക്കാം,
കുറുകിക്കൊഴിഞ്ഞവ പിന്നെയും വിടര്‍ത്താം...
നിമിഷങ്ങള്‍ മിന്നാമിനുങ്ങുകളെ വിളിച്ചീടവെ
കോര്‍ത്ത കൈ ചേര്‍ത്ത്‌ നടന്നു നീങ്ങിടാം,
വഴിയടയുന്നൊരൂടുവഴിയില്‍ വെച്ചവ പിരിച്ചിടാം,
കാലം ചേര്‍ക്കുമെന്നോര്‍ത്താശ്വസിക്കാം...

മൃദുലേ....മിഴിത്താരകളില്‍ കണ്ണും നട്ട്‌
നാളെ വീണ്ടും നമുക്കിരിക്കാം...
നിനക്ക്‌ സമ്മതമെങ്കില്‍,
നിനക്ക്‌ സമ്മതമെങ്കില്‍ മാത്രം...


--->> ഷഹീര്‍ കെ.കെ.യു <<---

പാസ്‌വേര്‍ഡില്‍ ഒളിപ്പിച്ച പ്രണയം.....!!!


ഇന്നെന്റെ പ്രണയം സുരക്ഷിതമാണ്‌.
എന്റെ കൊഞ്ചലുകള്‍ ആരും കേള്‍ക്കില്ല
എന്റെ ചുംബനങ്ങള്‍ ആരും കാണില്ല
എന്റെ പ്രണയലേഖനങ്ങള്‍ ആരും വായിക്കില്ല
അവളുടെ ചിത്രങ്ങള്‍ ആരും കണ്ടെത്തില്ല
ഞങ്ങളുടെ അപ്പൊയിന്റ്‌മെന്റ്‌സ്‌ ആരും അറിയില്ല
ചുരുക്കി ലളിതമായി പറഞ്ഞാല്
‍എന്റെ പ്രണയം സുരക്ഷിതമാണ്‌...

ഞാനെല്ലാത്തിനേയും ഒരു ഫോള്‍ഡറിലാക്കിയിട്ടുണ്ട്‌.
MY LOVE എന്ന പേരും കൊടുത്തു.
ആരും കാണാതിരിക്കാന്‍ ഹൈഡും ചെയ്തു.
പിന്നെന്റെ കമ്പ്യൂട്ടറിന്‌ ഒരു പാസ്‌വേര്‍ഡും നല്‍കി.
ഇപ്പോളെന്റെ ഭയമെല്ലാം ആ പാസ്‌വേര്‍ഡിനെക്കുറിച്ചോര്‍ത്താണ്‌.
അതാര്‍ക്കെങ്കിലും അറിഞ്ഞാല്‍......???

അതിനാല്‍ ഇന്നെന്റെ കമ്പ്യൂട്ടര്‍ഞാന്‍ ഉപയോഗിക്കാറേയില്ല.
കഴിഞ്ഞ കുറേ കാലങ്ങളായി ആ ഫോള്‍ഡറില്‍ ഞാനൊന്നും ചേര്‍ത്തിട്ടില്ല
ചുംബനങ്ങള്‍ നല്‍കാറില്ല
അവളോട്‌ ചാറ്റാറില്ല
മിണ്ടാന്‍, മെയിലയക്കാന്‍, ഒന്നു കാണാന്‍
‍ഞാനെന്റെ കമ്പ്യൂട്ടര്‍ തുറന്നാല്‍
‍ആരെങ്കിലും പാസ്‌വേര്‍ഡ്‌ അറിഞ്ഞാല്‍.....???

എങ്കിലും പക്ഷെ..,ഇന്നെന്റെ പ്രണയം സുരക്ഷിതമാണ്‌
MY LOVE എന്ന ഫോള്‍ഡറിനകത്ത്‌
C:\ നിലെ ഏതോ സെക്റ്ററില്‍
‍എന്റെ പാസ്‌വേര്‍ഡിന്റെ സുരക്ഷാവലയത്തിനകത്ത്‌
അതു സുഖമായുറങ്ങുന്നു....
ഉറക്കമില്ലാത്ത രാത്രികളെനിക്ക്‌ തന്നുകൊണ്ട്‌....
അതു സുരക്ഷിതമായുറങ്ങുന്നു......

--->> ഷഹീര്‍ കെ.കെ.യു <<---