എന്റെ അക്ഷര ലോകത്തേക്ക്‌ സ്വാഗതം..... !!!

കിനാവുകളുടെ പെരുമഴയും, നോവിന്റെ നീർ‍ക്കുടങ്ങളും, ആനന്ദത്തിന്റെ ആർ‍പ്പുവിളികളും ഇവിടെ നിങ്ങളെ തേടിയെത്തിയേക്കാം...

എന്റെ മിഴിത്തുമ്പിലുതിർ‍ന്ന പാതിപൊള്ളിയ അക്ഷരങ്ങളിലൂടെ...

"കവിത കഥ തന്നെയാണ്. 'കഥയമമ... കഥയമമ' എന്ന് തുഞ്ചത്തെഴുത്തച്ഛന്‍ എഴുതി. കവിതകളിലൂടെയാണ് ഏറ്റവും നല്ല കഥകള്‍ വന്നത്. ഇപ്പോഴുള്ള കവിതകള്‍ സിനിമയിലെ എഡിറ്റിങ് പോലെയാണ്. കഥയ്ക്ക് പ്രചാരം ലഭിച്ചത് കവിതയിലൂടെയാണ്. സംഗീതമാണ് കഥ. രണ്ടിനും വേര്‍തിരിവില്ല -- പുനത്തില്‍ കുഞ്ഞബ്ദുള്ള~~~~~~~"ബാഹ്യവസ്തുക്കളെ പ്രാപ്തമാക്കുന്നതുകൊണ്ട് ആരും മഹാനായിത്തീരുകയില്ല. അതുപോലെ പുറമേനിന്ന് കിട്ടുന്ന അറിവുകൊണ്ട് ആര്‍ക്കും ജ്ഞാനം നേടാന്‍ കഴിയുന്നതുമല്ല. എനിക്കും നിങ്ങള്‍ക്കും എല്ലാവര്‍ക്കും ഒരേയൊരു മാര്‍ഗം മാത്രമേയുള്ളൂ-സ്വയത്തെ അറിയുക -- ഓഷോ" ~~~~~~ "ഒരു തെറ്റായ ഫ്രെയിം ഒരു തെറ്റായ കാഴ്ചയാണ്. അതു തിരുത്തിയേ പറ്റു. അത് അത്രയും cruel ആണ്. അത്രയും കൃത്യവും ആണ് --എം.എന്‍ വിജയന്‍" ~~~~~~~~~~~~ “യുദ്ധം അവസാനിക്കാൻ വേണ്ടി ഇന്നത്തെ എല്ലാ രാഷ്ട്രീയ നായകന്മാർക്കും, എല്ലാ മത പ്രതിനിധികൾക്കും, എല്ലാ ചിന്തകന്മാർക്കും, എല്ലാ പട്ടാളക്കാർക്കും, ഭൂമിയിലുള്ള ഓരോ സ്ത്രീ-പുരുഷന്മാർക്കും ഭയങ്കര ചൊറിച്ചിലും കടിയുമുള്ള നല്ല വരട്ടു ചൊറി വരണം. -- വൈക്കം മുഹമ്മദ് ബഷീർ” ~~~~~~~~~~~~ "പുരാണകഥകളും മിത്തുകളും കടങ്കഥകളും കവിതയിലുപയോഗിച്ചതുകൊണ്ട് കവിത മിത്തായിക്കൊള്ളണമെന്നില്ല. അഗാധവും അര്‍ത്ഥവത്തുമായ ഒരനുഭവ യാഥാര്‍ത്ഥ്യത്തിലെത്താന്‍ കഴിഞ്ഞാല്‍ ചിലപ്പോള്‍ ഒരു മിത്തുണ്ടായി എന്നുവരാം. മിത്തുണ്ടാക്കാന്‍ വേണ്ടി കവിത എഴുതിയാല്‍ മിത്തുണ്ടാവില്ല; കവിതയുമുണ്ടാവില്ല. ഒരു നഷ്ടക്കച്ചവടം മാത്രമായിത്തീരും" -- എന്‍ . എന്‍. കക്കാട് ~~~~~~~~~~~~ "ഒരു കലാകാരന്‍ ജീവിതം പിഴിഞ്ഞുപിഴിഞ്ഞ് ഇത്തിരി കണ്ണീരും ഇത്തിരി കിനാവും ചേര്‍ത്ത് വാക്കിന്‍കൂടില്‍ വായനക്കാരന് നല്‍കുകയാണ്. വായനക്കാരന് ചെയ്യാനുള്ളത് ഇത്രമാത്രം. വൃഥയുടെ ഒരു കമ്പ് മനസ്സില്‍നിന്ന് ഊരിയെടുത്ത് ആ വാക്കിന്‍കൂടില്‍ നിന്ന് ഇത്തരി തീ കൊളുത്തുക" --പി.കെ.പാറക്കടവ് ~~~~~~~~~~~~"തോടുടഞ്ഞ്‌ ഒരു കോഴിക്കുഞ്ഞ്‌ പുറത്തു വരും പോലെ, വിത്തു പൊട്ടി ഈരില വിരിയും പോലെ, ഒരു കവിത പിറക്കുന്നു. അത്‌ ആത്മാവില്‍ നിന്ന്‌ താളിലേക്ക്‌ പറിച്ചുവെക്കുന്നതിന്റെ വേദന കവി മാത്രമറിയുന്നു. കവിത മനസ്സിലിരുന്നു മൂക്കുന്നു, വിങ്ങിപ്പൊട്ടുന്നു. സ്വന്തം രൂപം തേടുന്നു. പിറന്നു കഴിഞ്ഞാലുള്ള സുഖാലസ്യവും കവി മാത്രമറിയുന്നു. കവിത എന്റെ സ്വപ്നമാണ്‌. യാഥാര്‍ത്ഥ്യമേല്‍പ്പിക്കുന്ന മുറിവുകളുടെ വേദന ശമിപ്പിക്കുന്ന സ്വപ്നം.കവിത എന്റെ ഓര്‍മ്മയാണ്‌. മരണത്തെ വെല്ലുന്ന ഓര്‍മ്മ. കവിത സ്നേഹമാണ്‌. ഏതു ദുരന്തത്തേയും ഒഴിവാക്കാനുള്ള ഔഷധമായ സ്നേഹം. കവി സ്നേഹത്തെ സ്നേഹിക്കുന്നു" --ഒ.എന്‍.വി *****

“മോചനം”











കഴിയുമെങ്കിൽ,

ശവപ്പറമ്പുകളെല്ലാം

ഉഴുതുമറിക്കണം.

ചെമ്പട്ടു പുതപ്പിച്ചതും,

മൂന്നുമുഴം വെള്ള പുതപ്പിച്ചതിനേയും,

ശവപ്പെട്ടിയിലുറങ്ങുന്നതിനേയും

തിരഞ്ഞു പിടിക്കണം.

തീനാളങ്ങളിൽ നിന്നും

എല്ലിൻ തുണ്ടുകളെടുത്ത്‌ മാറ്റണം.

എന്നിട്ട്

എല്ലാത്തിനേയും

മോചിപ്പിക്കണം.

ഒസിയത്തുകളിൽ പറഞ്ഞിട്ടില്ലാത്ത

ആത്മാവുകളുടെ മോചനം.


ഓർമ്മയിൽ,

മോക്ഷം കാത്തു കിടക്കുന്നു

കുറേ മുഖങ്ങൾ.

പതിനഞ്ചു കൊല്ലം മുൻപ്

തെരുവുപട്ടിയോടൊപ്പം 

മരിച്ചു വീണ

ഒരു മാർവാടിയുടെ മുഖം,

പിന്നെയൊരു ഭ്രാന്തൻ ശങ്കരൻ,

പൊലീസിനൊപ്പം 

കോളറിലെ അഡ്രസ്സ് തിരഞ്ഞുപോയ

ഏതൊ ഒരു വഴിയാത്രക്കാരൻ,

കള്ളിമുള്ളുകൾക്കിടയിൽ കിടന്ന

പാതിയുടുപ്പില്ലാത്തയൊരു പെണ്ണ്‌,

ഇന്നലെയീ തെരുവിൽ

ആർത്തലച്ചു വന്ന ആമ്പുലൻസിൽ

കയറ്റിവിട്ട സായിപ്പച്ചായൻ,

പിന്നെയും ഒരുപാട് മുഖങ്ങൾ..!


എല്ലാ ആത്മാക്കളെയും മോചിപ്പിക്കണം.

ഒസിയത്തുകളിൽ പറഞ്ഞിട്ടില്ലാത്ത

മോചനങ്ങൾ....മോക്ഷങ്ങൾ...!!!


ശേഷം,

കോടാനുകോടി

പ്രേതങ്ങളെ മോചിപ്പിച്ചൊഴുക്കിയിട്ടും

മോക്ഷമില്ലാത്ത

ഗംഗയുടെ തീരത്ത്

മോചനം” എന്ന പേരിൽ 

ഞാനൊരു മാടക്കട തുടങ്ങും.

പീടികത്തിണ്ണയിൽ,

സെക്കന്റ് ഹാൻഡ് ശവപ്പെട്ടികളും,

വെള്ളയുംകറുപ്പും

പിന്നെ ചെഞ്ചുകപ്പുള്ള

തുണിക്കഷണങ്ങളും

പാതി കത്തിയ അഗർബത്തി തുണ്ടുകളും

കരിഞ്ഞു തീർന്നിട്ടില്ലാത്ത 

വിറകുകൊള്ളികളും

നിരത്തിവെക്കും.

മോക്ഷമില്ലാതാവുന്നവർക്കായി

ഒരു മോചനശാല.


ഞാനവിടെയുണ്ടാവും

മറ്റൊരു ദിക്കിൽ നിന്നും

ഒരുത്തനോ

ഒരുത്തിയോ എത്തി

എന്റെയാത്മാവു മോചിപ്പിക്കും വരെ

 പീടികച്ചായ്പ്പിൽ ഞാനുണ്ടാവും.



ഷഹീർ.കെ.കെ.യു

“സദാചാര സർട്ടിഫിക്കറ്റ്”







അധാർമികതയുടെ കൂട്ടിക്കൊടുപ്പിനായ്‌
ജനാധിപത്യത്തിന്റെ കാവല്പ്പുരകൾ തുറന്നിരിക്കുമ്പോൾ
സദാചാരത്തിന്റെ കാഹളമൂതുന്ന വിഡ്ഡികൾ
വേട്ടമൃഗത്തിന്റെ തൊലിപ്പുറത്തിരുന്ന്‌
നിന്നെയും എന്നെയും നോക്കി
കൊഞ്ഞനം കുത്തും.

അയലത്തെ കിടപ്പുമുറിയിലെ നിശ്വാസങ്ങളിൽ,
നിഷ്കാസിത സത്യങ്ങളുടെ ഉള്ളറകളിൽ,
ആജീവനത്തിന്റെ മുറവിളികളിൽ,
അരാഷ്ട്രിയതയുടെ ഒളിഞ്ഞുനോട്ടങ്ങളിൽ,
അസഹിഷ്ണുതയുടെ തിരയിളക്കങ്ങളിൽ,
അങ്ങനെയെല്ലായിടത്തും
സദാചാരത്തിന്റെ ക്യാമറക്കണ്ണുകൾ
‘വിബ്ജിയോർ’ ന്റെ കണക്കെടുപ്പു നടത്തും.

പിച്ചിചീന്തിയെറിയപ്പെട്ട യൌവനങ്ങളിൽ
മൂല്യച്ച്യുതിയുടെ ആറാം വിരലുടക്കും.
ആറാം വിരലില്ലാത്ത കൈകളിലൊന്ന്‌
ഗർഭം തുരന്ന ലോഹച്ചീളുകളിലെത്തിപ്പിടിക്കും.
ചിന്നിച്ചിതറാതെപോയ തലയോട്ടികളിലൊന്നിൽ
കാരുണ്യത്തിന്റെ വാടകചീട്ടുകൾ പതിയും.
അപ്പോഴും
ദാസിപ്പുരയിൽ വെയിൽകായുന്ന നീതിക്ക്‌ കൂട്ടിരിക്കാൻ
തിരുത്തിയെഴുതപ്പെട്ട മരണമൊഴികളിൽ
ഒന്നെങ്കിലുമുണ്ടാവും.

നമുക്കു ചെയ്യാനൊന്നു മാത്രം.
ഇനിയെപ്പോഴും,
മുലപ്പാലിന്റെ ബന്ധം തെളിയിക്കാൻ
ജനന സർട്ടിഫിക്കറ്റു കരുതുക.
താലിയുടെ തണലിന്‌
കല്യാണ സർട്ടിഫിക്കറ്റും.
സദാചാരത്തിന്റെ കാവലാളുകൾ കാണാതെ മാത്രം
മകളുടെ നെറുകയിൽ ചുംബിക്കുക.
കാരണം
നമ്മൾ മലയാളികളാണ്‌.
ദൈവത്തിന്റെ സ്വന്തം മലയാളികൾ.
സദാചാരത്തിന്റെ കാവലാളുകൾ.

ഷഹീർ.കെ.കെ.യു

“ഭാര്യായനങ്ങൾ”

“തേപ്പുപെട്ടി”
ഓരോ ദിവസവും
വടിവൊത്ത മടക്കോടെ
എന്റെ ഷർട്ടും പാന്റും
തേച്ചുവെക്കുമ്പോഴും,
അവളുടെ ചിന്തയെല്ലാം
ചുളിവു നിവരാത്തയെന്റെ
മനസ്സിനെ കുറിച്ചായിരുന്നു.

“അടുക്കള”
ഫേസ്ബുക്കിലെ അടുക്കളയിൽ
വെച്ചും വിളമ്പിയും
രസിച്ചിരുന്നയവൾ,
തൊട്ടപ്പുറത്തെ
വറച്ചട്ടിയിലിരുന്ന്‌
നിലവിളിച്ച
എന്റെ വിശപ്പു മാത്രം
ഒരിക്കലും അറിഞ്ഞതേയില്ല.

“കലഹം”
കലഹങ്ങൾക്കൊപ്പം
മിടിച്ചില്ലാതായ നിമിഷങ്ങൾ തൂക്കി വിറ്റ്‌
ഞാനൊരു സാരി വാങ്ങി.
ഒന്നും പറയാതെ,
ചിരിയിൽ ചിരിക്കാതെ
അവളതെടുത്തുടുത്തു.
അന്നു വീണ്ടുമൊരിക്കൽക്കൂടെ
ഞങ്ങളുടെയിടം കണ്ണുകളിൽ
പ്രണയം പൂത്തുലഞ്ഞു.

ഷഹീർ.കെ.കെ.യു