എന്റെ അക്ഷര ലോകത്തേക്ക്‌ സ്വാഗതം..... !!!

കിനാവുകളുടെ പെരുമഴയും, നോവിന്റെ നീർ‍ക്കുടങ്ങളും, ആനന്ദത്തിന്റെ ആർ‍പ്പുവിളികളും ഇവിടെ നിങ്ങളെ തേടിയെത്തിയേക്കാം...

എന്റെ മിഴിത്തുമ്പിലുതിർ‍ന്ന പാതിപൊള്ളിയ അക്ഷരങ്ങളിലൂടെ...

"കവിത കഥ തന്നെയാണ്. 'കഥയമമ... കഥയമമ' എന്ന് തുഞ്ചത്തെഴുത്തച്ഛന്‍ എഴുതി. കവിതകളിലൂടെയാണ് ഏറ്റവും നല്ല കഥകള്‍ വന്നത്. ഇപ്പോഴുള്ള കവിതകള്‍ സിനിമയിലെ എഡിറ്റിങ് പോലെയാണ്. കഥയ്ക്ക് പ്രചാരം ലഭിച്ചത് കവിതയിലൂടെയാണ്. സംഗീതമാണ് കഥ. രണ്ടിനും വേര്‍തിരിവില്ല -- പുനത്തില്‍ കുഞ്ഞബ്ദുള്ള~~~~~~~"ബാഹ്യവസ്തുക്കളെ പ്രാപ്തമാക്കുന്നതുകൊണ്ട് ആരും മഹാനായിത്തീരുകയില്ല. അതുപോലെ പുറമേനിന്ന് കിട്ടുന്ന അറിവുകൊണ്ട് ആര്‍ക്കും ജ്ഞാനം നേടാന്‍ കഴിയുന്നതുമല്ല. എനിക്കും നിങ്ങള്‍ക്കും എല്ലാവര്‍ക്കും ഒരേയൊരു മാര്‍ഗം മാത്രമേയുള്ളൂ-സ്വയത്തെ അറിയുക -- ഓഷോ" ~~~~~~ "ഒരു തെറ്റായ ഫ്രെയിം ഒരു തെറ്റായ കാഴ്ചയാണ്. അതു തിരുത്തിയേ പറ്റു. അത് അത്രയും cruel ആണ്. അത്രയും കൃത്യവും ആണ് --എം.എന്‍ വിജയന്‍" ~~~~~~~~~~~~ “യുദ്ധം അവസാനിക്കാൻ വേണ്ടി ഇന്നത്തെ എല്ലാ രാഷ്ട്രീയ നായകന്മാർക്കും, എല്ലാ മത പ്രതിനിധികൾക്കും, എല്ലാ ചിന്തകന്മാർക്കും, എല്ലാ പട്ടാളക്കാർക്കും, ഭൂമിയിലുള്ള ഓരോ സ്ത്രീ-പുരുഷന്മാർക്കും ഭയങ്കര ചൊറിച്ചിലും കടിയുമുള്ള നല്ല വരട്ടു ചൊറി വരണം. -- വൈക്കം മുഹമ്മദ് ബഷീർ” ~~~~~~~~~~~~ "പുരാണകഥകളും മിത്തുകളും കടങ്കഥകളും കവിതയിലുപയോഗിച്ചതുകൊണ്ട് കവിത മിത്തായിക്കൊള്ളണമെന്നില്ല. അഗാധവും അര്‍ത്ഥവത്തുമായ ഒരനുഭവ യാഥാര്‍ത്ഥ്യത്തിലെത്താന്‍ കഴിഞ്ഞാല്‍ ചിലപ്പോള്‍ ഒരു മിത്തുണ്ടായി എന്നുവരാം. മിത്തുണ്ടാക്കാന്‍ വേണ്ടി കവിത എഴുതിയാല്‍ മിത്തുണ്ടാവില്ല; കവിതയുമുണ്ടാവില്ല. ഒരു നഷ്ടക്കച്ചവടം മാത്രമായിത്തീരും" -- എന്‍ . എന്‍. കക്കാട് ~~~~~~~~~~~~ "ഒരു കലാകാരന്‍ ജീവിതം പിഴിഞ്ഞുപിഴിഞ്ഞ് ഇത്തിരി കണ്ണീരും ഇത്തിരി കിനാവും ചേര്‍ത്ത് വാക്കിന്‍കൂടില്‍ വായനക്കാരന് നല്‍കുകയാണ്. വായനക്കാരന് ചെയ്യാനുള്ളത് ഇത്രമാത്രം. വൃഥയുടെ ഒരു കമ്പ് മനസ്സില്‍നിന്ന് ഊരിയെടുത്ത് ആ വാക്കിന്‍കൂടില്‍ നിന്ന് ഇത്തരി തീ കൊളുത്തുക" --പി.കെ.പാറക്കടവ് ~~~~~~~~~~~~"തോടുടഞ്ഞ്‌ ഒരു കോഴിക്കുഞ്ഞ്‌ പുറത്തു വരും പോലെ, വിത്തു പൊട്ടി ഈരില വിരിയും പോലെ, ഒരു കവിത പിറക്കുന്നു. അത്‌ ആത്മാവില്‍ നിന്ന്‌ താളിലേക്ക്‌ പറിച്ചുവെക്കുന്നതിന്റെ വേദന കവി മാത്രമറിയുന്നു. കവിത മനസ്സിലിരുന്നു മൂക്കുന്നു, വിങ്ങിപ്പൊട്ടുന്നു. സ്വന്തം രൂപം തേടുന്നു. പിറന്നു കഴിഞ്ഞാലുള്ള സുഖാലസ്യവും കവി മാത്രമറിയുന്നു. കവിത എന്റെ സ്വപ്നമാണ്‌. യാഥാര്‍ത്ഥ്യമേല്‍പ്പിക്കുന്ന മുറിവുകളുടെ വേദന ശമിപ്പിക്കുന്ന സ്വപ്നം.കവിത എന്റെ ഓര്‍മ്മയാണ്‌. മരണത്തെ വെല്ലുന്ന ഓര്‍മ്മ. കവിത സ്നേഹമാണ്‌. ഏതു ദുരന്തത്തേയും ഒഴിവാക്കാനുള്ള ഔഷധമായ സ്നേഹം. കവി സ്നേഹത്തെ സ്നേഹിക്കുന്നു" --ഒ.എന്‍.വി *****

മഴച്ചാലുകൾ കനിഞ്ഞിരുന്നുവെങ്കിൽ...










ജാലകപ്പുറത്തെ മഴച്ചിത്രങ്ങളില്‍
ആര്‍ദ്രമായലിയുന്നു ഓര്‍മ്മകള്‍.
സ്വയം തീര്‍ത്ത കൈവഴികളിലൂടെ
നിയതമല്ലാതെയൊഴുകുന്നയീ മഴച്ചാലുകള്‍
എന്നിലൊന്നു കനിഞ്ഞിരുന്നുവെങ്കില്‍..!!
കണ്ണാടിച്ചില്ലിനുമപ്പുറത്തെ
നനുത്തയോര്‍മകളുടെ ഇന്നലേകളിലേക്കെന്നെ
തിരികെ നടത്തിച്ചിരുന്നുവെങ്കില്‍..!!

വെറുതെ.. വെറുതെയെന്നെറിഞ്ഞിട്ടും
ഒരോ മഴക്കാലരാത്രികളിലും
ഞാന്‍ കണ്ട സ്വപ്നങ്ങളെല്ലാം
ഒരു തിരിച്ചു പോക്കിനെക്കുറിച്ചായിരുന്നു.

അച്ചന്റെ വിരല്‍ത്തുമ്പില്‍ത്തൂങ്ങി
നടത്തം പടിച്ച വയല്‍ വരമ്പുകളിലേക്ക്‌,
തുലാമഴക്കാറിനുള്ളിലൂടെ
മിന്നിത്തെളിഞ്ഞ പ്രേതാത്മാക്കളില്‍ നിന്നും
ഓടിയൊളിച്ചിരുന്ന അമ്മയുടെ മടിത്തുമ്പിലേക്ക്‌,
ഒടിയനും, ചാത്തനും, കരിങ്കണ്ണനും
ഒളിച്ചിരുന്നയിടവഴികളിലേക്ക്‌,
തലവെട്ടിച്ചത്തൊരു കോമരപ്പണ്ടാരം
ഭീതിയുടെ ഭസ്മം മണപ്പിച്ച രാത്രികളിലേക്ക്‌,
മഴനനഞ്ഞയൊരു കണ്‍ചിമിഴു വെട്ടത്തില്‍
പ്രണയം പങ്കിട്ടയിടനാഴിയിലേക്ക്‌.

ഇന്നലെകളുടെ ഭയപ്പെടുത്തുന്ന ഓര്‍മ്മകള്‍ പോലും
ഇന്നിണ്റ്റെ തീരാ നഷ്ടങ്ങളാവുമ്പോള്‍
ഒരോ മഴക്കാലരാത്രികളിലും
ഒരു തിരിച്ചുപോക്കിനായ്‌ ഞാന്‍ കൊതിച്ചിരുന്നു.

ഒരു മണ്‍ചിരാതിന്റെയിത്തിരി വെട്ടത്തിനൊപ്പം
ഓര്‍മവഴികളില്‍ വെച്ചെനിക്കു നഷ്ടമായ
ഇന്നലേകളിലേക്കൊരു
തിരിച്ചുപോക്കുണ്ടായിരുന്നുവെങ്കില്‍....
നിയതമല്ലതെയൊഴുകുന്നയീ മഴച്ചാലുകള്‍
എന്നിലൊന്നു കനിഞ്ഞിരുന്നുവെങ്കില്‍...

ഷഹീര്‍.കെ.കെ.യു