എന്റെ അക്ഷര ലോകത്തേക്ക്‌ സ്വാഗതം..... !!!

കിനാവുകളുടെ പെരുമഴയും, നോവിന്റെ നീർ‍ക്കുടങ്ങളും, ആനന്ദത്തിന്റെ ആർ‍പ്പുവിളികളും ഇവിടെ നിങ്ങളെ തേടിയെത്തിയേക്കാം...

എന്റെ മിഴിത്തുമ്പിലുതിർ‍ന്ന പാതിപൊള്ളിയ അക്ഷരങ്ങളിലൂടെ...

"കവിത കഥ തന്നെയാണ്. 'കഥയമമ... കഥയമമ' എന്ന് തുഞ്ചത്തെഴുത്തച്ഛന്‍ എഴുതി. കവിതകളിലൂടെയാണ് ഏറ്റവും നല്ല കഥകള്‍ വന്നത്. ഇപ്പോഴുള്ള കവിതകള്‍ സിനിമയിലെ എഡിറ്റിങ് പോലെയാണ്. കഥയ്ക്ക് പ്രചാരം ലഭിച്ചത് കവിതയിലൂടെയാണ്. സംഗീതമാണ് കഥ. രണ്ടിനും വേര്‍തിരിവില്ല -- പുനത്തില്‍ കുഞ്ഞബ്ദുള്ള~~~~~~~"ബാഹ്യവസ്തുക്കളെ പ്രാപ്തമാക്കുന്നതുകൊണ്ട് ആരും മഹാനായിത്തീരുകയില്ല. അതുപോലെ പുറമേനിന്ന് കിട്ടുന്ന അറിവുകൊണ്ട് ആര്‍ക്കും ജ്ഞാനം നേടാന്‍ കഴിയുന്നതുമല്ല. എനിക്കും നിങ്ങള്‍ക്കും എല്ലാവര്‍ക്കും ഒരേയൊരു മാര്‍ഗം മാത്രമേയുള്ളൂ-സ്വയത്തെ അറിയുക -- ഓഷോ" ~~~~~~ "ഒരു തെറ്റായ ഫ്രെയിം ഒരു തെറ്റായ കാഴ്ചയാണ്. അതു തിരുത്തിയേ പറ്റു. അത് അത്രയും cruel ആണ്. അത്രയും കൃത്യവും ആണ് --എം.എന്‍ വിജയന്‍" ~~~~~~~~~~~~ “യുദ്ധം അവസാനിക്കാൻ വേണ്ടി ഇന്നത്തെ എല്ലാ രാഷ്ട്രീയ നായകന്മാർക്കും, എല്ലാ മത പ്രതിനിധികൾക്കും, എല്ലാ ചിന്തകന്മാർക്കും, എല്ലാ പട്ടാളക്കാർക്കും, ഭൂമിയിലുള്ള ഓരോ സ്ത്രീ-പുരുഷന്മാർക്കും ഭയങ്കര ചൊറിച്ചിലും കടിയുമുള്ള നല്ല വരട്ടു ചൊറി വരണം. -- വൈക്കം മുഹമ്മദ് ബഷീർ” ~~~~~~~~~~~~ "പുരാണകഥകളും മിത്തുകളും കടങ്കഥകളും കവിതയിലുപയോഗിച്ചതുകൊണ്ട് കവിത മിത്തായിക്കൊള്ളണമെന്നില്ല. അഗാധവും അര്‍ത്ഥവത്തുമായ ഒരനുഭവ യാഥാര്‍ത്ഥ്യത്തിലെത്താന്‍ കഴിഞ്ഞാല്‍ ചിലപ്പോള്‍ ഒരു മിത്തുണ്ടായി എന്നുവരാം. മിത്തുണ്ടാക്കാന്‍ വേണ്ടി കവിത എഴുതിയാല്‍ മിത്തുണ്ടാവില്ല; കവിതയുമുണ്ടാവില്ല. ഒരു നഷ്ടക്കച്ചവടം മാത്രമായിത്തീരും" -- എന്‍ . എന്‍. കക്കാട് ~~~~~~~~~~~~ "ഒരു കലാകാരന്‍ ജീവിതം പിഴിഞ്ഞുപിഴിഞ്ഞ് ഇത്തിരി കണ്ണീരും ഇത്തിരി കിനാവും ചേര്‍ത്ത് വാക്കിന്‍കൂടില്‍ വായനക്കാരന് നല്‍കുകയാണ്. വായനക്കാരന് ചെയ്യാനുള്ളത് ഇത്രമാത്രം. വൃഥയുടെ ഒരു കമ്പ് മനസ്സില്‍നിന്ന് ഊരിയെടുത്ത് ആ വാക്കിന്‍കൂടില്‍ നിന്ന് ഇത്തരി തീ കൊളുത്തുക" --പി.കെ.പാറക്കടവ് ~~~~~~~~~~~~"തോടുടഞ്ഞ്‌ ഒരു കോഴിക്കുഞ്ഞ്‌ പുറത്തു വരും പോലെ, വിത്തു പൊട്ടി ഈരില വിരിയും പോലെ, ഒരു കവിത പിറക്കുന്നു. അത്‌ ആത്മാവില്‍ നിന്ന്‌ താളിലേക്ക്‌ പറിച്ചുവെക്കുന്നതിന്റെ വേദന കവി മാത്രമറിയുന്നു. കവിത മനസ്സിലിരുന്നു മൂക്കുന്നു, വിങ്ങിപ്പൊട്ടുന്നു. സ്വന്തം രൂപം തേടുന്നു. പിറന്നു കഴിഞ്ഞാലുള്ള സുഖാലസ്യവും കവി മാത്രമറിയുന്നു. കവിത എന്റെ സ്വപ്നമാണ്‌. യാഥാര്‍ത്ഥ്യമേല്‍പ്പിക്കുന്ന മുറിവുകളുടെ വേദന ശമിപ്പിക്കുന്ന സ്വപ്നം.കവിത എന്റെ ഓര്‍മ്മയാണ്‌. മരണത്തെ വെല്ലുന്ന ഓര്‍മ്മ. കവിത സ്നേഹമാണ്‌. ഏതു ദുരന്തത്തേയും ഒഴിവാക്കാനുള്ള ഔഷധമായ സ്നേഹം. കവി സ്നേഹത്തെ സ്നേഹിക്കുന്നു" --ഒ.എന്‍.വി *****

കുരിശ്‌ ( പഴഞ്ചനൊരെണ്ണം )


നീ ദ്രവിച്ചിരിക്കുന്നു..
പാപങ്ങളില്ലാതാക്കാനൊഴുകിയ രക്തത്തില്‍ കുതിര്‍‍ന്ന്,
പഴയതും പുതിയതുമായ നിയമങ്ങളുടെ വേലിയേറ്റങ്ങളില്‍ പെട്ട്‌,
ഒറ്റുകൊടുപ്പിന്റെ വെള്ളിക്കാശുകള്‍ പങ്കിട്ടെടുക്കുന്ന മണിമേടകളി‍ലെ
അസത്യങ്ങളുടെ തീച്ചൂളയില്‍ നീറി,
നീ തളര്‍ന്നിരിക്കുന്നു..
നിനക്കു കൂട്ടായി വിശുദ്ധമാക്കപ്പെട്ട കുറേ ജന്‍മങ്ങള്‍ മാത്രം.

നിയമങ്ങള്‍ പലതുണ്ടായിട്ടും
പഴയതിന്റേയും പുതിയതിന്റേയും പാപച്ചുമയെന്നും നിനക്കു സ്വന്തം.
പന്ത്രണ്ടില്‍ കുറയാത്ത അപ്പോസ്തലന്‍മാരുടെ സുവിശേഷങ്ങള്‍ക്കോ,
മണ്ണുപറ്റാത്ത തിരുവസ്ത്രക്കോലങ്ങള്‍ ഓശാന പാടിയിറക്കിയ ഇടയലേഖനങ്ങള്‍ക്കോ,
ഒരു ജാതിയും, ജാതികളുടെ കൂട്ടവുമായിത്തീര്‍ന്ന യാക്കോബിന്റെ സന്താന പരമ്പരക്കോ
നിന്റെ മോചനമെന്നും അപ്രാപ്യം തന്നെയോ?

'ഉയിര്‍ത്തെഴുന്നേല്‍പ്പുകള്‍' പലതു കഴിഞ്ഞു.
മുള്‍ക്കിരീടം തലയില്‍ പേറി, ധൂമ്രവസ്ത്രം ധരിച്ച്‌,
എല്ലാ പാപങ്ങളുമേറ്റുവാങ്ങിയൊരു ദൈവദൂതന്‍ ആദ്യം.
ചോരപുരണ്ട നിനക്കരികെ, അവന്റെ അമ്മയും,
അമ്മ സഹോദരിയുമുണ്ടായിരുന്നു।
പിന്നെ ഒരു മഗ്ദലക്കാരത്തി മറിയയും.
അവന്റെ ശരീരമിറക്കിവെച്ചപ്പോഴും,
മൂന്നാം നാള്‍ അവനുയിര്‍ത്തെഴുന്നേറ്റപ്പൊഴും,
അന്നു തൊട്ടിന്നു വരെ നിന്റെ തിരുക്കോലം നെഞ്ചേറ്റി
ഒട്ടേറെ 'ഉയിര്‍ത്തെഴുന്നേല്‍പ്പുകള്‍' ഉണ്ടായപ്പോഴും,
നിന്റെ മോചനം മാത്രമെന്തേ അസംഭവ്യമായത്‌... ?

വെളിപാടില്‍ ഒരു വചനം കൂടെ.
ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.
(കൂടെ ഒരു കുരിശും.... ഒരു പുത്തന്‍ കുരിശ്‌.... )

ഷഹീര്‍.കെ.കെ.യു.

" നിരൂപിച്ചത്‌ "


നിങ്ങള്‍ക്കെന്റെ വരികളെ കീറിമുറിക്കാം,
ആഴങ്ങള്‍ തീര്‍ക്കാന്‍ പിറന്ന വാക്കുകളില്‍
‍ഏറെ ആഴത്തിലല്ലാത്ത നഖക്ഷതങ്ങള്‍ തീര്‍ക്കാം.
ഓരോ അക്ഷരങ്ങളേയും പ്രത്യേകം പ്രത്യേകം മാറ്റി നിര്‍ത്തി
അകക്കണ്ണുകളിലേക്കു നോക്കി പ്രിതൃത്വത്തെക്കുറിച്ചാരായാം.
തെളിച്ചിട്ട വഴികളിലൂടെ നടന്ന്‌ ഇന്നലെകളില്‍ വ്യഭിചരിച്ചവയെന്ന്‌ മുദ്ര കുത്താം,
മോഡേര്‍ണിസവും പോസ്റ്റ്മോഡേര്‍ണിസവും കേട്ടുകേള്‍വി പോലുമില്ലാത്ത അവരെ,
അവയുടെ പേരില്‍ തന്നെ വിഭജിക്കാം,
വേണമെങ്കില്‍ പുറംതള്ളുകയും ആവാം.
ഗണ, ലക്ഷണ, വൃത്ത വിന്ന്യാസങ്ങള്‍ തേടി പരാജിതരാവാം.
വെറുക്കപ്പെടേണ്ടവയെന്നു മുദ്ര കുത്താം.
ചവറ്റുകൊട്ടകളിലേക്കു വലിച്ചെറിയുകയും ആവാം.
നിരൂപണക്കളരികളില്‍ ബിരുദമെടുക്കാന്‍ കോപ്പുകൂട്ടുന്ന യുവത്വമേ..
നീ ഓര്‍ത്തുവെക്കുക,
നിന്റെ നഘച്ചീളിനുള്ളില്‍ വരണ്ടിരിക്കുന്ന രക്തക്കറ എന്റേതാണ്‌;
ജീവനോടെ പോസ്റ്റ്‌ മോര്‍ട്ടം ചെയ്തില്ലാതാക്കാന്‍ ശ്രമിച്ച എന്റെ വാക്കുകളുടേതാണ്‌.
നിന്റെ ഭാഷാപുസ്തകത്തിലെ പുത്തന്‍ താളുകളിലൂടെ
അവര്‍ പുനര്‍ജനിക്കും.
ഏറെ താമസിയാതെ. നീ കരുതിയിരിക്കുക...

'ശിവശിവ'യിതു കലികാലമെന്നുഴറുന്ന വാര്‍ദ്ധക്ക്യമേ..
ചവറ്റുകൊട്ടകളുടെ കാരാഗൃഹത്തിലേക്കു തള്ളിവിടാന്‍ ശ്രമിച്ച,
നീ തിരസ്കരിച്ചതും, അപൂര്‍വ്വമായ്‌ സ്വീകരിച്ചതുമായ എന്റെ വാക്കുകള്‍
വീണ്ടും നിങ്ങളെ തേടിയെത്തും;
നിങ്ങള്‍ക്ക്‌ മുറിപ്പെടുത്തി, വെട്ടിമുറിച്ചാസ്വദിക്കാന്‍..

എന്റെ വാക്കുകളില്‍ പ്രണയമുണ്ടായിരുന്നു,
അഗ്നിച്ചിറകുള്ള ഭീകരതയും, അലറുന്ന അനാഥ ജന്‍മങ്ങളും ഉണ്ടായിരുന്നു..
നന്‍മ കിനിഞ്ഞിറങ്ങുന്ന നിലാവുകളും,
മകുട മോഹങ്ങളില്‍ തകര്‍ന്ന തെരുവുകളും ഉണ്ടായിരുന്നു.
അതൊന്നും നിങ്ങള്‍ കണ്ടില്ലെന്നും അറിഞ്ഞില്ലെന്നും നടിച്ചിരിക്കാം,
അതുമല്ലെങ്കില്‍ നിങ്ങളുടേതു മാത്രമായ അകക്കാഴ്ച്ചകളുടെ ഉയരത്തിനൊപ്പം പറക്കാന്‍
‍അവക്കാവതില്ലായിരുന്നിരിക്കാം.

പക്ഷെ, എന്റെ വാക്കുകള്‍ക്ക്‌ പിന്തിരിഞ്ഞോടാനാവില്ല.
രക്തക്കറകളില്‍ വഴിവിളക്കുകളായ്‌ തീര്‍ന്ന ജന്‍മങ്ങളും,
പറഞ്ഞതും, പറഞ്ഞു മുഴുമിപ്പിച്ചിട്ടില്ലാത്തവയും ഇനിയും പിറക്കും.
എന്റേതായ ഭാഷയില്‍, എന്റെ വിരല്‍ത്തുമ്പിലൂടെ...
കാരണം, അവ എന്റെ വാക്കുകളാണ്‌,
ഞാന്‍ തെല്ലൊരഹങ്കാരത്തോടെ നെഞ്ചേറ്റിയ എന്റെ വാക്കുകള്‍....

ഷഹീര്‍.കെ.കെ.യു.