എന്റെ അക്ഷര ലോകത്തേക്ക്‌ സ്വാഗതം..... !!!

കിനാവുകളുടെ പെരുമഴയും, നോവിന്റെ നീർ‍ക്കുടങ്ങളും, ആനന്ദത്തിന്റെ ആർ‍പ്പുവിളികളും ഇവിടെ നിങ്ങളെ തേടിയെത്തിയേക്കാം...

എന്റെ മിഴിത്തുമ്പിലുതിർ‍ന്ന പാതിപൊള്ളിയ അക്ഷരങ്ങളിലൂടെ...

"കവിത കഥ തന്നെയാണ്. 'കഥയമമ... കഥയമമ' എന്ന് തുഞ്ചത്തെഴുത്തച്ഛന്‍ എഴുതി. കവിതകളിലൂടെയാണ് ഏറ്റവും നല്ല കഥകള്‍ വന്നത്. ഇപ്പോഴുള്ള കവിതകള്‍ സിനിമയിലെ എഡിറ്റിങ് പോലെയാണ്. കഥയ്ക്ക് പ്രചാരം ലഭിച്ചത് കവിതയിലൂടെയാണ്. സംഗീതമാണ് കഥ. രണ്ടിനും വേര്‍തിരിവില്ല -- പുനത്തില്‍ കുഞ്ഞബ്ദുള്ള~~~~~~~"ബാഹ്യവസ്തുക്കളെ പ്രാപ്തമാക്കുന്നതുകൊണ്ട് ആരും മഹാനായിത്തീരുകയില്ല. അതുപോലെ പുറമേനിന്ന് കിട്ടുന്ന അറിവുകൊണ്ട് ആര്‍ക്കും ജ്ഞാനം നേടാന്‍ കഴിയുന്നതുമല്ല. എനിക്കും നിങ്ങള്‍ക്കും എല്ലാവര്‍ക്കും ഒരേയൊരു മാര്‍ഗം മാത്രമേയുള്ളൂ-സ്വയത്തെ അറിയുക -- ഓഷോ" ~~~~~~ "ഒരു തെറ്റായ ഫ്രെയിം ഒരു തെറ്റായ കാഴ്ചയാണ്. അതു തിരുത്തിയേ പറ്റു. അത് അത്രയും cruel ആണ്. അത്രയും കൃത്യവും ആണ് --എം.എന്‍ വിജയന്‍" ~~~~~~~~~~~~ “യുദ്ധം അവസാനിക്കാൻ വേണ്ടി ഇന്നത്തെ എല്ലാ രാഷ്ട്രീയ നായകന്മാർക്കും, എല്ലാ മത പ്രതിനിധികൾക്കും, എല്ലാ ചിന്തകന്മാർക്കും, എല്ലാ പട്ടാളക്കാർക്കും, ഭൂമിയിലുള്ള ഓരോ സ്ത്രീ-പുരുഷന്മാർക്കും ഭയങ്കര ചൊറിച്ചിലും കടിയുമുള്ള നല്ല വരട്ടു ചൊറി വരണം. -- വൈക്കം മുഹമ്മദ് ബഷീർ” ~~~~~~~~~~~~ "പുരാണകഥകളും മിത്തുകളും കടങ്കഥകളും കവിതയിലുപയോഗിച്ചതുകൊണ്ട് കവിത മിത്തായിക്കൊള്ളണമെന്നില്ല. അഗാധവും അര്‍ത്ഥവത്തുമായ ഒരനുഭവ യാഥാര്‍ത്ഥ്യത്തിലെത്താന്‍ കഴിഞ്ഞാല്‍ ചിലപ്പോള്‍ ഒരു മിത്തുണ്ടായി എന്നുവരാം. മിത്തുണ്ടാക്കാന്‍ വേണ്ടി കവിത എഴുതിയാല്‍ മിത്തുണ്ടാവില്ല; കവിതയുമുണ്ടാവില്ല. ഒരു നഷ്ടക്കച്ചവടം മാത്രമായിത്തീരും" -- എന്‍ . എന്‍. കക്കാട് ~~~~~~~~~~~~ "ഒരു കലാകാരന്‍ ജീവിതം പിഴിഞ്ഞുപിഴിഞ്ഞ് ഇത്തിരി കണ്ണീരും ഇത്തിരി കിനാവും ചേര്‍ത്ത് വാക്കിന്‍കൂടില്‍ വായനക്കാരന് നല്‍കുകയാണ്. വായനക്കാരന് ചെയ്യാനുള്ളത് ഇത്രമാത്രം. വൃഥയുടെ ഒരു കമ്പ് മനസ്സില്‍നിന്ന് ഊരിയെടുത്ത് ആ വാക്കിന്‍കൂടില്‍ നിന്ന് ഇത്തരി തീ കൊളുത്തുക" --പി.കെ.പാറക്കടവ് ~~~~~~~~~~~~"തോടുടഞ്ഞ്‌ ഒരു കോഴിക്കുഞ്ഞ്‌ പുറത്തു വരും പോലെ, വിത്തു പൊട്ടി ഈരില വിരിയും പോലെ, ഒരു കവിത പിറക്കുന്നു. അത്‌ ആത്മാവില്‍ നിന്ന്‌ താളിലേക്ക്‌ പറിച്ചുവെക്കുന്നതിന്റെ വേദന കവി മാത്രമറിയുന്നു. കവിത മനസ്സിലിരുന്നു മൂക്കുന്നു, വിങ്ങിപ്പൊട്ടുന്നു. സ്വന്തം രൂപം തേടുന്നു. പിറന്നു കഴിഞ്ഞാലുള്ള സുഖാലസ്യവും കവി മാത്രമറിയുന്നു. കവിത എന്റെ സ്വപ്നമാണ്‌. യാഥാര്‍ത്ഥ്യമേല്‍പ്പിക്കുന്ന മുറിവുകളുടെ വേദന ശമിപ്പിക്കുന്ന സ്വപ്നം.കവിത എന്റെ ഓര്‍മ്മയാണ്‌. മരണത്തെ വെല്ലുന്ന ഓര്‍മ്മ. കവിത സ്നേഹമാണ്‌. ഏതു ദുരന്തത്തേയും ഒഴിവാക്കാനുള്ള ഔഷധമായ സ്നേഹം. കവി സ്നേഹത്തെ സ്നേഹിക്കുന്നു" --ഒ.എന്‍.വി *****

വീണ്ടും (വെറുതെ) നിനക്കായ്‌........!!!?


വിണ്ടുകീറിയ സന്ധ്യയും,
വരണ്ടുണങ്ങിയ കാറ്റും,
നിറക്കൂട്ടുകള്‍ പരതുന്ന ആകാശവും
ഇന്നെന്നെ അലോസരപ്പെടുത്തുന്നില്ല.
ഇല്ലാത്ത സ്വര്‍ഗ്ഗത്തിലേക്ക്‌,
വ്യര്‍ത്ഥമായ പൂര്‍ണതയിലേക്ക്‌ എത്തിപ്പെടാനുള്ള
ചിറകു കുഴഞ്ഞ ഒരു പ്രാവിന്റെ ശ്രമം
എന്നെ അത്ഭുതപ്പെടുത്തുന്നില്ല.

മറ്റൊരു തിരക്കു കുരുതികൊടുക്കാന്‍
‍വീണ്ടുമൊരു കളിവീടൊരുക്കുന്ന
കൂട്ടുകാരിയുടെ കരവിരുതിനോട്‌
എനിക്കൊട്ടും മതിപ്പു തോന്നുന്നില്ല.

ഞാന്‍ പട്ടുടുപ്പിച്ചു കിടത്തിയ സുഹൃത്തിന്റെ കൊലച്ചിരിയും,
ഇന്നെന്റെ പട്ടുടുപ്പിക്കലിനായ്‌
നിര്‍ത്താതെയലറുന്ന മരണമണികളും
എന്നെ ഭയപ്പെടുത്തുന്നില്ല.

കനവിന്റെ തീരങ്ങളിലെക്കുള്ള എന്റെയീ യാത്രയില്‍
‍ഞാന്‍ ചവിട്ടിയരച്ചു കളഞ്ഞ
ജീവിതങ്ങളുടെ നിലവിളി
എന്നെയൊട്ടും തളര്‍ത്തുന്നില്ല.

മറ്റൊരു നൊസ്റ്റാള്‍ജിയന്‍ തുരുത്തിലേക്ക്
‌വീണ്ടുമൊരു പ്രയാണത്തിന്‌ ത്രാണിയറ്റ
എന്റെ കാലുകളുടെ ദീനരോദനം
എന്നെ തീരെ പിന്തിരിപ്പിക്കുന്നില്ല.

കാരണം
ജന്മജന്മാന്തരങ്ങള്‍ക്കപ്പുറത്തെ വന്യനിഘൂഡതയിലാണ്ട
നിശബ്ദ സൗന്ദര്യമായിരുന്നല്ലൊ എന്നുമെന്റെ സൗപ്നം.

പലവട്ടം കാലം തലയറുത്തു കളഞ്ഞ
എന്റെ മുഗ്ദസ്വപ്നങ്ങളും പേറിയലയുന്ന
ഞാന്‍,
നിനക്കായ്‌ (വെറുതെ) വീണ്ടുമൊരു
യാത്രാമൊഴി കുറിക്കാന്‍ ഒരുങ്ങുമ്പോള്‍
എന്നെയെന്തിനി തളര്‍ത്താന്‍?
എന്നെയെന്തിനി കൊതിപ്പിക്കാന്‍??
എന്നെയെന്തിനി വേദനിപ്പിക്കാന്‍???


--->> ഷഹീര്‍ .കെ.കെ.യു <<---

0 comments:

Post a Comment